About Temple

SREE ADHANAREESWARA KSHETHRAM

ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം ജലവാസം 
മലയാളമണ്ണിന് അഭിമാനമായി രാമായണത്തിന് ഊടുംപാവും നെയ്ത തുഞ്ചത്തെഴുത്തച്ചൻ, ഭക്തകവി പൂന്താനം, മേല്പത്തൂർ ഭട്ടത്തിരിപ്പാട്, ലോകപ്രസിദ്ധമായ കഥകളിക്ക് അരങ്ങുണർത്തിയ വള്ളത്തോൾ നാരായണമേനോൻ തുടങ്ങി അനേകം ചരിത്രപുരുഷന്മാർ പിറന്നുവീണ മലപ്പുറം ജില്ലയുടെ മടിത്തട്ടിൽ കാടാമ്പുഴ, തീരുമാന്ധാകുന്ന്, തിരുനാവായ പോലുള്ള ഒട്ടേറെ പ്രാധാന്യമർഹിക്കുന്ന ക്ഷേത്രസങ്കേതങ്ങളിലേക്ക് ഇടം പിടിക്കുകയാണ് വൈവിദ്ധ്യമാർന്ന സവിശേഷതകളാൽ അനുഗൃഹീതമായ അരക്കുപറമ്പ് വെളിങ്ങോട് ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം.

മഹാഭാരതേതിഹാസവുമായി ഈ പ്രദേശത്തിന് അഭേദ്യമായ ബന്ധമുള്ളതായി വിശ്വസിക്കുന്നു. ദുര്യരോധനൻ പാണ്ഡവർക്കായി പണിത അരക്കില്ലം എരിഞ്ഞൊടുങ്ങിയ പ്രദേശമായതുകൊണ്ടാണ് ഈ പ്രദേശം അരക്കുപറമ്പ് എന്ന പേരിൽ അറിയപ്പെടുന്നത് എന്നും പരിസരപ്രദേശങ്ങളായ ഭീമനാട്, കുന്തിപ്പുഴ, പാണ്ഡവർ ബലികർമ്മങ്ങൾ ചെയ്തതായി വിശ്വസിക്കുന്ന ഐവർമഠം, വനവാസകാലത്ത് പഞ്ചാലി അക്ഷയപാത്രം കഴുകി കമഴ്ത്തിയ സ്ഥലമായി അറിയപ്പെടുന്ന പാത്രക്കടവ്, സൈരന്ധ്രി (സൈലന്റ് വാലി)തുടങ്ങിയ നിരവധി സ്ഥലങ്ങൾ ഇതിന് ഉപോൽപലകമായി നിലനിൽക്കുന്നതയും വിശ്വസിക്കുന്നു. എന്നിരുന്നാലും ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യവും കിട്ടിയ അറിവുകൾ വെച്ച് ഭക്തജനങ്ങൾക്ക്‌ മുന്നിൽ സമർപ്പിക്കുന്നു. ????

അരക്കുപറമ്പ് വെളിങ്ങോട് ശ്രീ അർദ്ധനാരീശ്വരക്ഷേത്രം


മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ അരക്കുപറമ്പ് എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം നിലനിൽക്കുന്നത്. യുഗാബ്ദങ്ങൾക്ക് മുമ്പ് ക്ഷേത്രപരിസരത്തുള്ള ഒരു കുന്നിൽമുകളിൽ ഒരു യോഗീശ്വരൻ തപസ്സ് ചെയ്തിരുന്നുവെന്നും അദ്ദേഹത്തിനുണ്ടായ വെളിപാടിൽ നിന്നാണ് സ്വയംഭൂവായ അർദ്ധനാരീശ്വരചൈതന്യം പരിലസിക്കുന്ന ഈ സങ്കേതത്തിൽ പൂജചെയ്താരാധന തുടങ്ങിയതെന്നും അങ്ങനെയാണ് ഈ പ്രദേശത്തിന് 'വെളിങ്ങോട്'എന്ന പേരുണ്ടായതെന്നും പറയപ്പെടുന്നു.

ചരിത്രം

പിന്നീട് കാലപ്രവാഹത്തിലെപ്പോഴോ ഈ ക്ഷേത്രം ക്ഷയിച്ച് ശ്രീകോവിലിന്റെ തറ, പീഡം, ശിവലിംഗം, നമസ്കാരമണ്ഡപത്തിന്റെ തറ, വലിയബലിക്കല്ല് ഒഴികെ എല്ലാം ഇല്ലാതായി മണ്ണ് മൂടി കിടക്കുന്ന അവസ്ഥആയിരുന്നു. തുടർന്ന് 1983-ൽ ആണ് ശ്രീ മാന്ചീരി ശിവശങ്കരൻ മാഷുടെ നേതൃത്വത്തിൽ ക്ഷേത്രസന്നിധി കാട് വെട്ടിത്തെളിച്ച് പ്രദേശവാസികൾ ദീപം തെളിയിച്ച് ആരാധനയാരംഭിക്കുന്നത്. അതിനുശേഷം വർഷങ്ങളോളം ഭാഗവാന് പൂജ ചെയ്യാനുള്ള അവസരം മാത്രം പ്രതിഫലമായികണ്ട്‌ 25വർഷത്തോളം സേവനമനുഷ്ഠിച്ച റിട്ട :ക്യാപ്റ്റൻ R C നായരുടെ സേവനം സ്തുത്യർഹമാണ്.

 തുടർന്ന് 2007-ൽ, കേരളത്തിൽ പ്രത്യേകിച്ച് മലബാർ മേഖലയിൽ അനേകം ക്ഷേത്രപുനരുദ്ധാരണപ്രവർത്തനങ്ങളിലൂടെ, സമൂഹത്തിന്റെ സാമൂഹ്യവും, ആദ്ധ്യാത്മികവുമായ ഉന്നമനം മാത്രം ജീവിതലക്ഷ്യമായി ഏറ്റെടുത്ത ശ്രീ N N രാജീവ്ജി അഗസ്ത്യമല ക്ഷണം സ്വീകരിച്ച് ക്ഷേത്രത്തിൽ എത്തുകയും അദേഹത്തിന്റെ നിർദേശപ്രകാരം ശ്രീ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി, മൂലയിൽ പ്രേമൻ പണിക്കർ, ആനമങ്ങാട് ബാലകൃഷ്ണപണിക്കർ എന്നിവരുടെ സാന്നിധ്യത്തിൽ അഷ്ടമംഗല്യ സ്വർണ്ണപ്രശ്നം നടത്തുകയും ചെയ്തു. ക്ഷേത്രത്തിൽ കുടികൊള്ളുന്നത് സദാസമയവും ജലത്തിൽ വസിക്കുന്ന സ്വയംഭൂവായ അർദ്ധനാരീശ്വരസങ്കല്പമാണെന്ന് കണ്ടെത്തുകയും, പൂർവോജ്വല പ്രൗഡിയോടെ ക്ഷേത്രം പുനർനിർമ്മിക്കേണ്ടത് ഗ്രാമത്തിന്റെ ശ്രേയസ്സിനുംഅഭിവൃദ്ധിക്കും അനിവാര്യമാണെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
ഇതേതുടർന്ന് ശ്രീ രാജീവ്ജി അഗസ്ത്യമലയുടെ മാർഗ്ഗനിർദ്ദേശാനുസരണം ഈ ഗ്രാമത്തിലെ ഏകദേശം 230നടുത്ത് വീടുകളിലെ ആബാലവൃന്ദം ജനങ്ങളുടെയും ശാരീരികവും സാമ്പത്തികവുമായുള്ള നിസ്സീമമായ സമർപ്പണത്താൽ പൗരാണികത ഒട്ടും ചോർന്നുപോവാതെ സർവ്വാലങ്കാരപ്രൌഡിയോടെ ഇന്നീ കാണുന്ന അവസ്ഥയിലുള്ള ചെമ്പടിച്ച ശ്രീകോവിൽ, നമസ്കാരമണ്ഡപം, തിരുവളയനാട് ഭഗവതി ക്ഷേത്രം, ചുറ്റമ്പലം,32 അടി നീളത്തിൽ ഒറ്റക്കല്ലിൽ തീർത്ത കൊടിമരം, നാഗത്തറ, അഗ്രശാല എന്നിവയുടെ നിർമ്മാണം പൂർത്തീകരിച്ചു. കൂടാതെ സ്ഥലപരിമിതിയുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ഇക്കാലയളവിൽ 62സെന്റ് സ്ഥലവും സ്വകാര്യവ്യക്തികളിൽ നിന്നും വാങ്ങി ക്ഷേത്രത്തിന്റെ ഭാഗമാക്കി.

സവിശേഷതകൾ

ദക്ഷിണഭാരതത്തിൽ തന്നെ അത്യപൂർവമായ സദാസമയവും ജലത്തിൽ വസിക്കുന്ന സ്വയംഭൂവായ അർദ്ധനാരീശ്വര സങ്കല്പമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. മഹാശിവരാത്രിദിനത്തിൽ മാത്രമാണ് ശ്രീകോവിലിനുള്ളിലെ വെള്ളം വറ്റിച്ച് ശിവലിംഗത്തിൽ അഭിഷേകവും പൂജയും നടക്കുന്നത്.രണ്ട് ശിലകൾ കൂടിച്ചേർന്നരൂപത്തിലാണ് സ്വയംഭൂവായ അർദ്ധനാരീശ്വര സങ്കൽപത്തിലുള്ള ശിവലിംഗമുള്ളത്.മറ്റ് ദിവസങ്ങളിലെല്ലാം ശ്രീകോവിൽ, നമസ്കാരമണ്ഡപം, സോപാനം, അഷ്ടദിക്പാലകന്മാർ, ബലിക്കല്ല് തുടങ്ങി ഒരു ക്ഷേത്രംസങ്കൽപം മുഴുവൻ വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു. മണിക്കിണറിനടിയിൽ പരദേവതയായി വേട്ടേക്കരൻ സങ്കല്പത്തിലും ആരാധിക്കുന്നു. സാധാരണ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒറ്റക്കല്ലിൽ ആണ് ഇവിടെ കൊടിമരം നിർമ്മിച്ചിട്ടുള്ളത്.32 അടി നീളമുള്ള ഒറ്റക്കല്ലിൽ തീർത്ത കൊടിമരം കേരളത്തിലെ തന്നെ ആദ്യത്തെ കരിങ്കൽകൊടിമരപ്രതിഷ്ഠയാണ്.
മിഥുനമാസത്തിലെ മകം നാളിൽ നടക്കുന്ന 1008-കുടം ജലഭിഷേകമാണ് ക്ഷേത്രത്തിലെ മറ്റൊരു സവിശേഷത. ഭക്തജനങ്ങൾ തന്നെ ക്ഷേത്രചിറയിൽ മുങ്ങി കലശക്കുടത്തിൽ അഭിഷേകം ചെയ്യാനുള്ള ജലവുമെടുത്തു പ്രദക്ഷിണം ചെയ്ത് വന്നതിനുശേഷം, തുറസ്സായികിടക്കുന്ന ശ്രീകോവിലിന്റെ മുകൾഭാഗത്തു നിന്നും അഭിഷേകം നടത്തുന്നക്ഷേത്രം തന്ത്രിക്ക് കൈമാറുന്നു.ക്ഷേത്രത്തിനു മുന്നിൽ കാണുന്ന കെടാവിളക്ക് എടനീർമഠം ശ്രീ ശ്രീ ശ്രീ കേശാവാനന്ദഭാരതിപാദതീർത്ഥസ്വാമിയാരുടെ തൃക്കരങ്ങളാൽ തെളിയിച്ചതാണ്.
പ്രധാന ഉത്സവങ്ങൾ

മിഥുനമാസത്തിലെ മകം നാളിൽ നടക്കുന്ന 1008-കുടം ജലഭിഷേകമാണ് പ്രധാനഉത്സവങ്ങളിൽ ഒന്ന്. ക്ഷേത്രചിറയിൽ മുങ്ങി ഈറനോടെ കലശക്കുടത്തിൽ അഭിഷേകജലാവുമായി പ്രദക്ഷിണം ചെയ്ത് തന്ത്രിക്ക് കൈമാറി അഭിഷേകം നടത്തുന്നു. ധനുമാസത്തിലെ തിരുവാതിര നാളിൽ ശ്രീ അർദ്ധനാരീശ്വര ഭാഗവാന് പട്ടും താലിയും ചാർത്തൽ വിശേഷമായ ദിവസങ്ങളിൽ ഒന്നാണ്. മഹാശിവരാത്രിദിനത്തിൽ മാത്രമാണ് വെള്ളം വറ്റിച്ച് രാത്രി ശ്രീകോവിലിനുള്ളിൽ കടന്ന് ശിവലിംഗത്തിൽ അഭിഷേകം നടത്തുന്നത്. ധനുമാസത്തിലെ മകം നാളിൽ കോടിയേറ്റ് നടത്തി ആറാം നാൾ ആറാട്ടോടുകൂടി ദേവന്റെ ഉത്സവം അവസാനിക്കുന്നു. മണ്ഡലകാലത്ത് അയ്യപ്പസ്വാമിക്ക് നടത്തുന്ന അഖണ്ഡനാമജപയജ്ഞവും വളരെ പ്രസിദ്ധമാണ്.

പ്രധാന വഴിപാടുകൾ

മംഗല്യഭാഗ്യത്തിനും, നെടുമംഗല്യത്തിനുമായി അർദ്ധനാരീശ്വരഭാഗവാന് നടത്തുന്ന ഉമാമഹേശ്വരപൂജ പ്രധാനവഴിപാടുകളിൽ ഒന്നാണ്. എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച നടക്കുന്ന ഉമാമഹേശ്വരപൂജക്ക്‌ മുൻകൂട്ടിബുക്ക്‌ ചെയ്യേണ്ടതാണ്. കുടുംബ ഐശ്വര്യത്തിനും അഭിവൃദ്ധിക്കുമായി നടത്തുന്ന സർവ്വയ്ശ്വര്യപൂജ, പട്ടുംതാലി ചാർത്തൽ, മുട്ടറുക്കൽ, ധാര, ഭാഗവതിക്ക് രക്തപുഷ്പാഞ്ജലി, മംഗല്യസൂക്തപുഷ്പാഞ്ജലി   തുടങ്ങിയവ പ്രധാനവഴിപാടുകളായി ചെയ്തുവരുന്നു.